ഐപിഎല്‍ ലേലത്തിലെ താരങ്ങളുടെ അന്തിമപട്ടികയില്‍ നിന്ന് ഒഴിവാക്കിയതിന് പിന്നാലെ പ്രതികരണവുമായി ശ്രീശാന്ത്. ഐപിഎല്ലില്‍ നിന്ന് ഒഴിവാക്കിയതില്‍ പരാതിയില്ലെന്നും ഇനിയും കാത്തിരിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു. ഇന്‍സ്റ്റഗ്രാം വീഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. തോറ്റുകൊടുക്കാന്‍ തയ്യാറല്ല, ആരുടെയും സഹതാപം വേണ്ട, പക്ഷേ എല്ലാവരുടെയും പിന്തുണ വേണം, ഇനിയും കഠിനമായി പ്രയത്നിക്കുമെന്നും ശ്രീശാന്ത് പറഞ്ഞു.
ഞാന്‍ സന്തോഷവാനാണ്, ഞാനൊരിക്കലും വിട്ടുകൊടുക്കില്ല, ഇന്ത്യയില്‍ നിന്ന് മാത്രമല്ല ഒരുപാട് സൂപ്പര്‍താരങ്ങള്‍ ഉദാഹരണമായുണ്ട്, ചില കാര്യങ്ങള്‍ നമ്മുടെ വഴിക്ക് വരില്ലെന്നാണ് അവര്‍ പഠിപ്പിച്ചിട്ടുള്ളത്, ഏതെങ്കിലും ടീമിന് എന്നെ വേണമെങ്കിൽ ഇനിയും അവസരമുണ്ട്, ഒരു സർപ്രൈസ് കോൾ പ്രതീക്ഷിക്കുന്നുമുണ്ടെന്നും ക്രിസ് ഗെയിലിന് ലഭിച്ചത് പോലെയുള്ള ഒരവസരമാണ് പ്രതീക്ഷിക്കുന്നതെന്നും ശ്രീശാന്ത് പറഞ്ഞു. ഇതിന് പിന്നാലെ വന്ന മറ്റൊരു പോസ്റ്റിലാണ് ചെന്നായ് കൂട്ടത്തിലേക്ക് എന്നെ വലിച്ചെറിഞ്ഞാലും അവരെയും നയിച്ചുകൊണ്ട് ഞാന്‍ തിരിച്ചുവരുമെന്ന് ശ്രീശാന്ത് വ്യക്തമാക്കിയത്. വരുന്ന വിജയ്ഹസാരെ ട്രോഫിയില്‍ മികച്ച പ്രകടനം പുറത്തെടുത്ത് സെലക്ടര്‍മാരുടെ റഡാറില്‍ വരാനാണ് ശ്രീശാന്ത് ശ്രമിക്കുന്നത്.
ശ്രീശാന്തിനെ ഒഴിവാക്കി ബിസിസിഐ പുറത്തുവിട്ട ലേല പട്ടികയില്‍ 292 താരങ്ങളാണുള്ളത്. ഫെബ്രുവരി 18ന് ചെന്നൈയില്‍ വച്ചാണ് ലേലം നടക്കുന്നത്. 164 ഇന്ത്യൻ താരങ്ങളും 125 വിദേശ താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളിലെ മൂന്ന് താരങ്ങളും ഉൾപ്പെട്ടിട്ടുണ്ട്. ലേലത്തില്‍ പങ്കെടുക്കാന്‍ 1,114 താരങ്ങളാണ് പേര് രജിസ്റ്റര്‍ ചെയ്തിരുന്നത്. ഇതില്‍ ശ്രീശാന്തും ഉണ്ടായിരുന്നു. സച്ചിന് തെന്‍ഡുല്‍ക്കറുടെ മകന് അര്ജുന് തെന്‍ഡുല്‍ക്കര്‍ പട്ടികയില്‍ ഇടം നേടി. നാല് മലയാളി താരങ്ങളും പട്ടികയില്‍ ഇടം പിടിച്ചു. സച്ചിൻ ബേബി, മുഹമ്മദ് അസ്ഹറുദ്ദീൻ, വിഷ്ണു വിനോദ്, എസ് മിഥുൻ, നിഥീഷ് എംഡി, ഗണേഷ് റോജിത് എന്നീ താരങ്ങളാണ് കേരളത്തിൽ നിന്ന് ഐ.പി.എൽ ലേലത്തിൽ പങ്കെടുക്കുക.