ദോഹ | ഗോൾപോസ്റ്റിനു മുന്നിൽ നിലയുറപ്പിച്ച ഗോൾകീപ്പർ യാസിൻ ബോനുവിനു മുന്നിൽ പോർച്ചുഗൽ അടിയറവു പറഞ്ഞപ്പോൾ ലോകകപ്പ് ചരിത്രത്തിൽ മൊറോക്കോ ആദ്യമായി സെമിയിൽ പ്രവേശിപ്പിച്ചു. സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കന്‍ ടീമെന്ന നേട്ടവും അവർ സ്വന്തമാക്കി.
42-ാം മിനിറ്റില്‍ യൂസഫ് എന്‍ നെസിരി നേടിയ ഗോളാണ് മത്സരത്തിന്റെ വിധിയെഴുതിയത്. യഹ്യ അറ്റിയാറ്റ് നല്‍കിയ ക്രോസ് നെസിരി കൃത്യമായി വലയിലെത്തുകയായിരുന്നു. ഇരു ടീമും ആക്രമണങ്ങളും പ്രത്യാക്രമണങ്ങളുമായി കളംനിറഞ്ഞപ്പോൾ ആദ്യാവസാനം കാണികളും ആവേശം വർദ്ധിപ്പിച്ചു.
മത്സരത്തില്‍ പോര്‍ച്ചുഗീസ് അക്രമണങ്ങളെ കൃത്യമായി പ്രതിരോധിച്ച മൊറോക്കോ പ്രതിരോധവും ഗോള്‍കീപ്പര്‍ യാസ്സിന്‍ ബോനോയുടെ പ്രകടനവുമാണ് അവരെ തുണച്ചത്. ഗ്രൂപ്പ് ഘട്ടത്തില്‍ ബെല്‍ജിയത്തെയും കാനഡയേയും മറികടന്നാണ് അവർ പ്രീ ക്വാര്‍ട്ടറില്‍ എത്തിയത്. പ്രീ ക്വാർട്ടറിൽ സ്‌പെയ്‌നിനെയും തകര്‍ത്തുവിട്ട മൊറോക്കോ ഒടുവില്‍ പറങ്കികളെയും കളി പഠിപ്പിച്ചു.
ഹാരി കെയ്ൻ നിർണ്ണായക പെനാൽട്ടി പാഴാക്കി
ഒരു ഗോൾ പിന്നിൽ നിൽക്കെ സമനില ഗോൾ നേടാനുള്ള പെനാൽട്ടി അവസരം ക്യാപ്റ്റൻ ഹാരി കെയ്ൻ പാഴാക്കിയത് ഇംഗ്ലണ്ടിന്റെ വിധി എഴുത്തായി. പിന്നാല തുടർച്ചയായ രണ്ടാം തവണയും ഫ്രാൻസ് സെമിയിൽ ഇടം നേടി. ഒരു ലോകകപ്പിൽ കിരീടം നേടിയശേഷം തൊട്ടടുത്ത ലോകകപ്പിലും സെമിയിലെത്തുന്ന ആദ്യ ടീമായി ഇതോടെ ഫ്രാൻസ്. മൊറോക്കയാണ് സെമിയിൽ ഫ്രാൻസിന്റെ എതിരാളികൾ.
82–ാം മിനിറ്റിലാണ് ഇംഗ്ലണ്ടിന് സമനില നേടാൻ സുവർണാവസരമൊരുക്കി തുടർച്ചയായ രണ്ടാം പെനൽറ്റി ലഭിച്ചത്. കിക്കെടുത്ത ഹാരി കെയ്ൻ ഇക്കുറി പന്ത് ക്രോസ് ബാറിനു മുകളിലൂടെ പറത്തി. ഫ്രാൻസിനായി ഔറേലിയൻ ചൗമേനി (17–ാം മിനിറ്റ്), ഒളിവർ ജിറൂദ് (78–ാം മിനിറ്റ്) എന്നിവർ ഗോൾ നേടി. ഇംഗ്ലണ്ടിന്റെ ആശ്വാസഗോൾ 54–ാം മിനിറ്റിൽ പെനൽറ്റിയിൽനിന്ന് ക്യാപ്റ്റൻ ഹാരി കെയ്ൻ നേടി.
fifa world cup 2022 morocco enter Semi defeating portugal