ദോഹ | എംപറര്‍ എംബാപ്പെയുടെ ഇരട്ട ഗോളിന്റെ ബലത്തിൽ ഫ്രാൻസും സെനഗലിനെ നിർവീര്യരാക്കിക്കൊണ്ട് ഇംഗ്ലണ്ടും അവസാന എട്ടിൽ സ്ഥാനം പിടിച്ചു.
ഒന്നിനെതിരേ മൂന്ന് ഗോളിനായിരുന്നു പ്രീക്വാര്‍ട്ടറില്‍ ഫ്രാന്‍സിന്റെ ജയം. 44-ാം മിനിറ്റില്‍ ഒളിവിയര്‍ ജിറൂഡാണ് സ്‌കോറിങ്ങിന് തുടക്കമിട്ടത്. 74, 91 മിനിറ്റുകളിലായിരുന്നു എംബാപ്പെയുടെ ഇരട്ട ഗോളുകള്‍. ഗോർഡൻ ബൂട്ടിനായി എതിരാളികളെ ബഹുദൂരം പിന്നിലാക്കുകയാണ് എംബാപ്പെ യെന്ന 23 കാരൻ.
എന്നാല്‍, മത്സരം തീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ലഭിച്ച പെനാല്‍റ്റി ലെവന്‍ഡോവ്സ്‌കി വലയിലാക്കി ഒരു ഗോള്‍ മടക്കി. ഉപമെസാനൊ പന്ത് കൈ കൊണ്ട് തട്ടിയതിന് കിട്ടിയതായിരുന്നു പെനാല്‍റ്റി. ആദ്യമെടുത്ത കിക്ക് ഗോളി പിടിച്ചെങ്കിലും റീ കിക്ക് വേണ്ടിവന്നു. അത് ലെവന്‍ഡോവ്സ്‌കി വലയിലാക്കി. ക്വാര്‍ട്ടറില്‍ ഇംഗ്ലണ്ടാണ് ഫ്രാന്‍സിന്റെ എതിരാളി. ആദ്യ പകുതിയിലെ പോളണ്ടിന്റെ പോരാട്ട വീര്യം രണ്ടാം പകുതിയിൽ ദൃശ്യമാകാതിരുന്നത് ഫ്രാൻസിന് കാര്യങ്ങൾ എടുപ്പമാക്കി.
സെനഗലിനെ പിടിച്ചു കെട്ടിയാണ് ഇംഗ്ലണ്ട് മുന്നേറ്റം തുടരുന്നത്. മത്സരത്തിന്റെ ആദ്യ മിനിട്ടുകൾ സെനഗലിന്റെ വിറപ്പിക്കലായിരുന്നു. പിന്നാലെ ഹാരി കെയ്‌നും സംഘവും കളിയുടെ ഗതി മാറ്റി. സെനഗലിനെ നിഷ്പദരാക്കിക്കൊണ്ട് എണ്ണം പറഞ്ഞ മൂന്ന് ഗോളുകള്‍ സെനഗല്‍ വലയിലേക്ക് അടിച്ചുകയറ്റിയായിരുന്നു ഇംഗ്ലീഷ് പടയോട്ടം. ജോര്‍ദന്‍ ഹെന്‍ഡേഴ്‌സനും ഹാരി കെയ്‌നും ബുകായോ സാക്കയുമാണ് ഇംഗ്ലണ്ടിന്റെ സ്‌കോറര്‍മാര്‍.
fifa world cup 2022 france England to quarter