ഷിംല | കോൺഗ്രസ് മുൻ പിസിസി അധ്യക്ഷൻ സുഖ്‌വിന്ദർ സിങ് സുഖു ഹിമാചൽ പ്രദേശ് മുഖ്യമന്ത്രിയാകും. മുകേഷ് അഗ്നിഹോത്രിയെ ഉപമുഖ്യമന്ത്രിയാക്കാനും തീരുമാനിച്ചു. ഞായറാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ നടക്കും.
തെരഞ്ഞെടുപ്പ് വിജയത്തിനു പിന്നാലെ ഹിമാചലിൽ കോൺഗ്രസിന്റെ മുഖ്യമന്ത്രി ആരാകണമെന്നതു സംബന്ധിച്ച തർക്കം ഉടലെടുത്തിരുന്നു. സുഖ്‌വിന്ദറിനു പുറമെ, അന്തരിച്ച മുൻമുഖ്യമന്ത്രി വീരഭദ്രസിങ്ങിന്റെ ഭാര്യ പ്രതിഭാ സിങ്, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ഉയർന്നത്. പ്രതിഭാ സിംഗിന്റെ അനുയായികൾ പരസ്യയായി പ്രതിഷേധിക്കുകയും ചെയ്തിരുന്നു. നിയമസഭാകക്ഷി യോഗത്തിൽ സമവായമുണ്ടാകാത്തതിനാൽ തീരുമാനം ഹൈക്കമാൻഡിന് വിട്ടു.
ഹിമാചലിലെ ഹാമിർപുരിലെ നഡൗനിൽനിന്ന് മൂന്നാം തവണ നിയമസഭയിലെത്തിയ ആളാണ് സുഖ്‌വിന്ദർ. 40ൽ 25 എംഎൽഎമാരും സുഖ്‌വിന്ദറിനാണു പിന്തുണ അറിയിച്ചത്. എൽഎൽബി ബിരുദധാരിയായ സുഖ്‌വിന്ദർ, കോൺഗ്രസ് സംഘടനയായ നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്.
Congress nominates sukhwinder singh sukhu as himachal pradesh cm