ചെന്നൈ: പ്രശസ്ത സംവിധായകനും ഛായാഗ്രാഹകനുമായ കെ വി ആനന്ദ് അന്തരിച്ചു. വെള്ളിയാഴ്ച ഹൃദയാഘാതത്തെ തുടർന്ന് ചെന്നൈയിൽ വെച്ച് ആയിരുന്നു അന്ത്യം. പ്രിയപ്പെട്ട സഹപ്രവർത്തകന്റെ പെട്ടെന്നുള്ള ദേഹവിയോഗത്തിന്റെ ഞെട്ടലിലാണ് തമിഴ് സിനിമാലോകം.
മോഹൻലാലിന്റെ തേൻമാവിൻ കൊമ്പത്ത് എന്ന സിനിമയിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനായി ആനന്ദ് അരങ്ങേറ്റം കുറിച്ചത്. തുടർന്ന് മിന്നാരം, ചന്ദ്രലേഖ എന്നീ ചിത്രങ്ങളുടെയും ഛായാഗ്രാഹകനായി. തേൻമാവിൻ കൊമ്പത്ത് എന്ന് ചിത്രത്തിലൂടെ മികച്ച ഛായാഗ്രാഹകനുള്ള പുരസ്കാരം അദ്ദേഹത്തെ തേടിയെത്തി. ഛായാഗ്രാഹകനായ ആദ്യ തമിഴ് ചിത്രം കാതൽ ദേശം ആണ്.
ഛായാഗ്രാഹകനായ പി സി ശ്രീറാമിന്റെ സഹായിയായാണ് കരിയർ ആരംഭിച്ചത്. ദേവർ മകൻ, തിരുടാ തിരുടി തുടങ്ങിയ ചിത്രങ്ങളിൽ സഹ ഛായാഗ്രാഹകൻ ആയി.
2005ൽ കനാ കണ്ടേൻ എന്ന ചിത്രത്തിലൂടെ അദ്ദേഹം സംവിധായകൻ ആയി. അയൻ, കോ, മാട്രാൻ, കാവൻ, കാപ്പാൻ എന്നിവയാണ് അദ്ദേഹം സംവിധാനം ചെയ്ത ചിത്രങ്ങൾ. മോഹൻലാൽ, സൂര്യ എന്നിവർ ഒന്നിച്ച കാപ്പാൻ ആണ് അദ്ദേഹം സംവിധാനം ചെയ്ത അവസാന ചിത്രം.