കോഴിക്കോട്: കരിപ്പൂരില്‍ വീണ്ടും സ്വര്‍ണവേട്ട. അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താന്‍ ശ്രമിച്ച 1117 ഗ്രാം സ്വര്‍ണമാണ് കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ് വിഭാഗം പിടികൂടിയത്. വിപണിയില്‍ ഇതിന് ഏകദേശം 55 ലക്ഷം രൂപ വില വരും. ഷാര്‍ജയില്‍ നിന്നും എയര്‍ അറേബ്യയുടെ വിമാനത്തില്‍ എത്തിയ മലപ്പുറം മൂര്‍ക്കനാട് സ്വദേശി റാഷിദില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. സ്വര്‍ണമിശ്രിതം ക്യാപ്സ്യൂള്‍ രൂപത്തിലാക്കി ശരീരത്തിനുള്ളില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിക്കുകയായിരുന്നു. എന്‍ഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം സജീവമാക്കിയിട്ടും സംസ്ഥാനത്ത് സ്വര്‍ണക്കടത്ത് തുടരുകയാണ്.
തിരുവനന്തപുരം വിമാനത്താവളം വഴി സ്വർണം കടത്തിയ വൻസംഘം തന്നെ പിടിയിലാവുകയും എൻഐഎ, കസ്റ്റംസ് തുടങ്ങിയ കേന്ദ്ര ഏജൻസികൾ അന്വേഷണം സജീവമാക്കുകയും ചെയ്തിട്ടും സംസ്ഥാനത്ത് സ്വർണക്കടത്ത് നിർബാധം തുടരുകയാണ്. കുഴമ്പ് രൂപത്തിലാക്കിയും അടിവസ്ത്രത്തിലും ദേഹത്തും ഒളിപ്പിച്ചുമാണ് എല്ലാവരും സ്വർണം കടത്തി കൊണ്ടുപോകാൻ ശ്രമിക്കുന്നത്.
സ്വര്‍ണ കള്ളക്കടത്ത് കേസുകള്‍ രജിസ്റ്റര്‍ ചെയ്യുന്ന ഇന്ത്യന്‍ സംസ്ഥാനങ്ങളില്‍ ഏറെ മുന്നിലാണ് ഇപ്പോള്‍ കേരളം. കസ്റ്റംസ് ഡിപ്പാര്‍ട്ട്മെന്റ് തന്നെയാണ് സംസ്ഥാനം പേറുന്ന ഈ കുപ്രസിദ്ധിയെ കുറിച്ച് ഔദ്യോഗിക വിശദീകരണം നല്‍കുന്നത്. കസ്റ്റംസിന്റെ നേതൃത്വത്തില്‍ വ്യാപകമായി സ്വര്‍ണം കള്ളക്കടത്തിനെതിരേ നടപടികള്‍ ഉണ്ടാകുന്നുണ്ടെങ്കിലും അതെല്ലാം മറികടന്നും കേരളത്തില്‍ വിവിധ ഭാഗങ്ങളിലായി സ്വര്‍ണം കടത്തല്‍ നടക്കുന്നുണ്ടെന്നതിന്റെ തെളിവാണ് പുതിയ കേസുകള്‍