ഡൽഹി/തിരുവനന്തപുരം: കോവിഡിനെതിരായ പോരാട്ടത്തില്‍ നിര്‍ണായക ഘട്ടത്തിലേക്ക് പ്രവേശിച്ച് രാജ്യം. ഒരു വാക്സിൻ വികസിപ്പിക്കാൻ വർഷങ്ങൾ ആവശ്യമാണെന്നിരിക്കെ, കുറഞ്ഞ സമയത്തിനുള്ളിൽ ഒന്നല്ല, രണ്ട് മേയ്ഡ് ഇൻ ഇന്ത്യ വാക്സിനുകളാണ് തയാറായതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി. കോവിഡ് വാക്സിനേഷൻ യജ്ഞം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോവിഡിനെതിരായ മറ്റു വാക്സിനുകളുടെ വികസനവും അതിവേഗം പുരോഗമിക്കുകയാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
കുത്തിവയ്പ്പിന്റെ രണ്ടു ഡോസുകളുഗ പ്രധാനപ്പെട്ടതാണ്. ഒരു മാസത്തെ ഇടവേള രണ്ടു ഡോസുകൾക്കുമിടയിൽ ഉണ്ടാകും. ആദ്യ ഡോസിനുശേഷം മാസ്ക്കും മറ്റു പ്രതിരോധ സംവിധാനങ്ങളും ഉപേക്ഷിക്കരുതെന്നും പ്രധാനമ്രന്തി പറഞ്ഞു. മൂന്നു കോടി പേർക്കാണ് നൽകുന്നതെങ്കിൽ രണ്ടാം ഘട്ടത്തിൽ അത് മുപ്പത് കോടിയിലേക്ക് ഉയർത്തുമെന്നും അദ്ദേഹം അറിയിച്ചു.
‘വാക്സിന് എപ്പോള്‍ എത്തുമെന്നായിരുന്നു എല്ലാവരുടെയും ചോദ്യം. അതിനുള്ള ഉത്തരമാണിത്. കുറഞ്ഞസമയം കൊണ്ട് അത് എത്തിക്കാനായി. ലോകത്തിലെ ഏറ്റവും വലിയ വാക്സിനേഷന് ദൗത്യമാണ് തുടങ്ങുന്നത്. വാക്സിനായി പ്രയത്നിച്ച ശാസ്ത്രജ്ഞരെ അഭിനന്ദിക്കുന്നു. മുന്നണി പോരാളികളുടെ വാക്സിനേഷന് ചെലവ് കേന്ദ്രം വഹിക്കും’ -ഉദ്ഘാടന ചടങ്ങില്‍ പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തുകൊണ്ട് പറഞ്ഞു.
സെറം ഇൻസ്റ്റിറ്റ്യുട്ടിന്റെ കോവിഷീൽഡ്, ഭാരത് ബയോടെക്കിന്റെ കോവാക്സിൻ എന്നി വാക്സിനുകളാണ് ആദ്യഘട്ട വാക്സിനുകളിൽ ഉപയോഗിക്കുന്നത്. കോവിഷീല്‍ഡ് വാക്സിനാണ് രാജ്യത്തെ രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കുന്നത്. കേരളത്തില്‍ 133 കേന്ദ്രങ്ങളിലാണ് വാക്സിനേഷന്. എറണാകുളം ജില്ലയില്‍ 12ഉം തിരുവനന്തപുരം, കോഴിക്കോട് ജില്ലകളില്‍ 11 വീതവും കേന്ദ്രങ്ങളാണുള്ളത്. മറ്റു ജില്ലകളില്‍ ഒമ്ബതുവീതവും. രജിസ്റ്റര്‍ ചെയ്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാത്രമാണ് ഇപ്പോള്‍ വാക്സിന് നല്‍കുക.
ആദ്യ ദിവസം സംസ്ഥാനത്ത് ഒരു കേന്ദ്രത്തില്‍ 100 പേര്‍ക്കാണ് വാക്സിനേഷന് നടത്തുക. വാക്സിന് നല്കാന് ഒരാള്‍ക്ക് നാലുമുതല്‍ അഞ്ചു മിനിറ്റ് വരെയാണ് സമയമെടുക്കുന്നത്. ഓരോ വ്യക്തിക്കും 0.5 എം.എല്‍ കോവിഷീല്‍ഡ് വാക്സിനാണ് നല്‍കുന്നത്. ആദ്യ ഡോസിന് 28 ദിവസം കഴിഞ്ഞാണ് അടുത്ത ഡോസ് നല്‍കുക. രണ്ടു ഡോസും എടുത്താലേ ഉദ്ദേശിച്ച ഫലം ലഭിക്കൂ.
വാക്സിനേഷന് കഴിഞ്ഞാല്‍ 30 മിനിറ്റ് നിര്‍ബന്ധമായും നിരീക്ഷണത്തിലിരിക്കണം. ചെറിയ ബുദ്ധിമുട്ടുണ്ടെങ്കില്‍ പോലും പരിഹരിക്കും. അടിയന്തര ചികിത്സക്കായി എല്ലായിടത്തും എ.ഇ.എഫ്.ഐ കിറ്റ് ഒരുക്കിയിട്ടുണ്ട്. ആംബുലന്‍സ് സേവനവും ലഭ്യമാണ്. ചെറുതും വലുതുമായ എന്തെങ്കിലും പാര്‍ശ്വഫലങ്ങള്‍ ഉണ്ടായാല്‍ പരിഹരിക്കാനുള്ള നടപടി അപ്പോള്‍തന്നെ സ്വീകരിക്കാനാണ് 30 മിനിറ്റ് നിരീക്ഷണം നിര്‍ബന്ധമാക്കുന്നത്. എല്ലാ കേന്ദ്രത്തിലും വെബ്കാസ്റ്റിങ്ങും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സംസ്ഥാനത്ത് ആകെ 4.33 ലക്ഷം ഡോസ് വാക്സിനാണ് എത്തിച്ചിട്ടുള്ളത്. തിരുവനന്തപുരം 64,020, കൊല്ലം 25,960, പത്തനംതിട്ട 21,030, ആലപ്പുഴ 22,460, കോട്ടയം 29,170, ഇടുക്കി 9,240, എറണാകുളം 73,000, തൃശൂര്‍ 37,640, പാലക്കാട് 30,870, മലപ്പുറം 28,890, കോഴിക്കോട് 40,970, വയനാട് 9,590, കണ്ണൂര്‍ 32,650, കാസര്‍കോട് 6,860 എന്നിങ്ങനെയാണ് ജില്ല തിരിച്ച വിവരം.