കൊല്ലം: ദിവസങ്ങൾ നീണ്ട ആശങ്കകൾക്ക് ഒടുവിൽ ക്രിസ്മസ് – പുതുവത്സര ബമ്പർ സ്വന്തമാക്കിയാളെ കണ്ടെത്തി. തെങ്കാശി സ്വദേശി ഷറഫുദ്ദീനാണ് 12കോടിയുടെ അവകാശി. ആര്യങ്കാവിലെ ഭരണി ഏജന്‍സി വിറ്റ XG 358753 എന്ന ടിക്കറ്റാണ് അദ്ദേഹത്തിന് ഭാഗ്യം നേടിക്കൊടുത്തത്. ലോട്ടറി ഓഫീസിലെത്തി ഷറഫുദ്ദീൻ ടിക്കറ്റ് കൈമാറി.
വിറ്റ് പോകാതിരുന്ന ടിക്കറ്റാണ് ഷറഫുദ്ദിനെ കോടീശ്വരനാക്കിയത്. വിൽപ്പനയ്ക്കായി വാങ്ങി ബാക്കിവന്ന ഒരേ ഒരു ടിക്കറ്റാണ് അദ്ദേഹം വാങ്ങിയത്. തിരുവനന്തപുരത്ത് മുഹമ്മദ് യാസിന് എന്നയാൾ നടത്തുന്ന ഹോള്‍സെയില്‍ ഏജന്‍സിയായ എന്എംകെയില് നിന്നാണ് തെങ്കാശി സ്വദേശിയായ വെങ്കിടേശിന്റെ ഭരണി ഏജൻസിക്ക് സമ്മാനാര്‍ഹമായ ടിക്കറ്റ് ലഭിച്ചത്.
പ്രതീക്ഷയോടെയാണ് എല്ലാ പ്രാവശ്യവും ലോട്ടറി എടുക്കുന്നതെന്ന് ഷറഫുദ്ദീൻ പറഞ്ഞു. ” ചെറിയ തുകയണ് ഇതുവരെ കിട്ടിയിട്ടുള്ളത്. സമ്മാനത്തുക എന്ത് കാര്യത്തിന് ഉപയോഗിക്കണമെന്ന് തീരുമാനിച്ചിട്ടില്ല. അങ്ങനെയുള്ള ആലോചനകളൊന്നും മനസിൽ ഇല്ല. കുറച്ച് സാമ്പത്തിക പ്രശ്നങ്ങൾ ഉണ്ട്”- എന്നും അദ്ദേഹം പറഞ്ഞു.
മലയാളിയായ ഷറഫുദ്ദീനും കുടുംബവും വർഷങ്ങളായി തെങ്കാശിയിലാണ് താമസം. അദ്ദേഹത്തിൻ്റെ പിതാവും മാതാവും മലയാളികളാണ്. ആര്യങ്കാവ് സ്വദേശി സബീനയാണ് ഭാര്യ. തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനാണ് ക്രിസ്മസ് – പുതുവത്സര ബമ്പറിൻ്റെ നറുക്കെടുപ്പ് നടത്തിയത്. ഏജൻ്റിൻ്റെ കമ്മിഷനും നികുതിയും ഒഴിവായ ശേഷം ഷറഫുദ്ദീന് 7.56 കോടി രൂപയാണു ലഭിക്കുക.