- Update @ 6pm: സി.എം. രവീന്ദ്രനെ വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡാനന്തര ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് റിപ്പോര്‍ട്ട്. തിരുവനന്തപുരം മെഡിക്കല്‍ കോളജിലാണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചത്. എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ് ലഭിച്ചതിനു പിന്നാലെയാണ് രവീന്ദ്രന് വീണ്ടും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുന്നത്.
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന് ഇഡിയുടെ നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവണം എന്ന് ആവശ്യപ്പെട്ടാണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസിലെ രണ്ടാമത്തെ ഉന്നത ഉദ്യോഗസ്ഥനെയാണ് ഇഡി ചോദ്യം ചെയ്യാനിരിക്കുന്നത്.
നേരത്തെ ചോദ്യം ചെയ്യലിനായി നോട്ടീസ് നല്‍കിയിരുന്നെങ്കിലും കോവിഡ് സ്ഥിരീകരിച്ചതായി രവീന്ദ്രന് രേഖമൂലം അറിയിച്ചിരുന്നു. ഇപ്പോള്‍ കോവിഡ് മുക്തനായതിനെത്തുടര്‍ന്ന് ആശുപത്രി വിട്ടതായി അറിയിച്ച സാഹചര്യത്തിലാണ് ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി വീണ്ടും നോട്ടീസ് നല്‍കിയത്. തിരുവനന്തപുരം സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറിന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് സി.എം.രവീന്ദ്രന് എന്‍ഫോഴ്സ്മെന്റ് നോട്ടിസ് നല്‍കിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ ഓഫീസിലെ പ്രമുഖനാണ് സി.എം.രവീന്ദ്രന്. പാര്‍ട്ടി നോമിനിയായാണ് രവീന്ദ്രന് മുഖ്യമന്ത്രിയുടെ അഡീ.പ്രൈവറ്റ് സെക്രട്ടറി സ്ഥാനത്തെത്തിയത്. രവീന്ദ്രനെതിരെ മുഖ്യമന്ത്രിയുടെ ഓഫിസിലെ അധികാര കേന്ദ്രമെന്ന് പ്രതിപക്ഷം അടക്കം ആരോപണം ഉന്നയിച്ചിരുന്നു.
രവീന്ദ്രനെതിരെ അന്വേഷണം വേണമെന്നും പ്രതിപക്ഷ നേതാക്കള്‍ നേരത്തെ ആവശ്യപ്പെട്ടിട്ടുണ്ട്. അതേസമയം, തന്റെ അഡീ.പ്രൈവറ്റ് സെക്രട്ടറി സി.എം.രവീന്ദ്രനെ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചതില്‍ അസ്വാഭാവികതയൊന്നും ഇല്ലെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന് പ്രതികരിച്ചത്. സര്‍ക്കാരിനു ആശങ്കയില്ല. ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമ്ബോഴേക്കും മറ്റ് ചില കഥകള്‍ മെനയാന്‍ ചിലര്‍ക്ക് മോഹങ്ങളുണ്ട്. അന്വേഷണ ഏജന്‍സിക്ക് ചില വിവരങ്ങള്‍ അറിയാന്‍ ഉണ്ടാകും. അതുകൊണ്ടായിരിക്കും രവീന്ദ്രന് നോട്ടീസ് നല്‍കിയത്. ഒരാളെ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചാല്‍ അയാള്‍ പ്രതിയാകില്ലെന്നും പിണറായി പറഞ്ഞിരുന്നു.